Back
Monday, July 02, 2012 | 02:36:21 PM IST
ഇറ്റലിയെ തകര്‍ത്ത്‌ യൂറോ കപ്പില്‍ സ്‌പെയിന്‍ മുത്തമിട്ടു

 

 
സ്‌പെയിനിന്റെ മുന്നില്‍ ഇറ്റലിയുടെ മുട്ടുവിറച്ചു. യൂറോ കപ്പ്‌ ഫുട്‌ബോളില്‍ മറുപടിയില്ലാത്ത നാലുഗോളുകള്‍ക്ക്‌ സ്‌പെയിന്‍ ഇറ്റലിയെ തകര്‍ത്ത്‌ ചരിത്രനേട്ടം സ്വന്തമാക്കി. നിലവിലെ ചാമ്പ്യന്‍ വീണ്ടും ചാമ്പ്യനായി. യൂറോ കപ്പില്‍ ഏറ്റവും വലിയ മാര്‍ജിനില്‍ ഫൈനല്‍ വിജയം എന്ന നേട്ടവും സ്‌പെയിനു‌. ഇതോടെ തുടച്ചയായി മൂന്ന്‌ വന്‍ കിരീടങ്ങള്‍ നേടുന്ന രാജ്യം എന്ന മഹിമകൂടി സ്‌പെയിന്‍ നേടിയെടുത്തു. 2008 ലെ യൂറോകപ്പ്‌, 2010 ലെ വേള്‍ഡ്‌ കപ്പ്‌ ഇപ്പോള്‍ 2012 ലെ യൂറോ കപ്പും.
തുടക്കം മുതല്‍ അവസാനം വരെ നിറഞ്ഞുകളിച്ച സ്‌പെയിനുമുന്നില്‍ ഇറ്റലിക്ക്‌ ഒന്നും ചെയ്യാനായില്ല. പേരുകേട്ട ഇറ്റാലിയന്‍ പ്രതിരോധത്തിന്റെ നാണംകെട്ട പ്രകടനം. സ്‌പെയിന്‍താരങ്ങളുടെ ഒത്തൊരുമിച്ചൊള്ള വേഗത, സ്‌പെയിന്‍ ക്യാപ്‌റ്റന്‍ കൂടിയായ കാസിലാസിന്റെ മികച്ച സേവുകള്‍ ഇവയെല്ലാം ഫൈനല്‍ മത്‌സരത്തിന്റെ സവിശേഷതകള്‍. പതിനാലാം മിനിട്ടില്‍ ഡേവിഡ്‌ സില്‍വയുടെ ക്ലാസ്‌ ഗോള്‍, നാല്‌പത്തിയൊന്നാം മിനിറ്റില്‍  ജോര്‍ഡി ആല്‍ബയുടെ ഗോള്‍, പിന്നീട്‌ എണ്‍പത്തിനാലാം മിനിറ്റില്‍ പകരക്കാരായി എത്തിയ ടോസറിന്റെയും 88ല്‍ ജുവാന്‍ മോട്ടയുടെയും ഗോളുകളും ഇറ്റലിയെന്ന പ്രതിരോധത്തെ നാണം കെടുത്തുന്നതുതന്നെയായിരുന്നു. സ്‌പെയിനിന്റെ വേഗതയാര്‍ന്ന പാസുകളുടെയും മുന്നേറ്റങ്ങളുടെയും മുന്നില്‍ ഇറ്റലി പകച്ചു. പാസ്‌ നല്‍കുന്നതിലും ഇറ്റലിയുടെ പാസിംഗ്‌ നീക്കങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തിലും സ്‌പെയിന്‍ വളരെ വേഗത പുലര്‍ത്തി. ഇത്‌ ഇറ്റലിയുടെ താളം തെറ്റിച്ചു. പലപ്പോളും ഇവരുടെ പാസുകള്‍ മിസ്‌ പാസ്‌ ആകുന്നതും കണ്ടു. സെമിയില്‍ താരമായിരുന്ന ഇറ്റലിയുടെ മാരിയോ ബലോടെല്ലിയെ ആവശ്യത്തിന്‌ മാര്‍ക്ക്‌ ചെയ്‌തു. ഗെയിം മേക്കര്‍ പിര്‍ലോയെ അനങ്ങാന്‍ സമ്മതിച്ചില്ല. ഇനിയേഴ്‌റ്റയുടെയും മറ്റും നീക്കങ്ങള്‍ മികച്ചുനിന്നു. ഫാബ്രിഗാസിനെ ആദ്യമേതന്നെ ഇറക്കിയതും ഗുണം ചെയ്‌തു. ഇറ്റലിക്കാര്‍ നടത്തിയ ചില ഉശിരന്‍ ഷോട്ടുകള്‍ കാസിലാസ്‌ രക്ഷപ്പെടുത്തി.
പതിമൂന്നാം മിനിറ്റില്‍ ഇറ്റലി നടത്തിയൊരു മുന്നേറ്റം പോസ്‌റ്റിനു മുകളിലൂടെയുള്ള ഒരു മൂളിപായല്‍ ഷോട്ടില്‍ കലാശിച്ചു. 16, 27 മിനിറ്റുകളില്‍ കിട്ടിയ കോര്‍ണറുകള്‍ക്ക്‌ തലവയ്‌ക്കാനെത്തിയ ഇറ്റാലിയന്‍ താരങ്ങളെ നിരാശരാക്കി കാസിലാസ്‌ ബോള്‍ ദിശമാറ്റിവിട്ടു. അവസരോചിതമായ ഇടപെടലുകള്‍. ആദ്യപകുതിയില്‍ രണ്ട്‌ ഗോളിന്‌ പിറകിലായ ഇറ്റലിക്ക്‌ രണ്ടാംപകുതിയില്‍ തിരിച്ചുവരവിന്റെ ലക്ഷണംകാണിക്കാന്‍ സ്‌പെയിന്‍ അവസരം കൊടുത്തുമില്ല. അന്‍പതാം മിനിറ്റില്‍ സ്‌പെയിന്‌ ഒരു പെനാല്‍ട്ടി ചാന്‍സുകിട്ടിയെങ്കിലും റഫറി വിളിച്ചില്ല. റാമോസ്‌ ഹെഡ്‌ ചെയ്‌തബോള്‍ ബൊനൂച്ചിയുടെ കൈയില്‍ തട്ടിയെങ്കിലും റഫറി കണ്ണടച്ചു. ഒരു ഗോള്‍ രക്ഷപ്പെട്ടു. എന്നിരുന്നാലും കളിതീരാന്‍ അവസരനിമിഷം ഇറ്റലിയുടെ വല പിന്നേയും നിറഞ്ഞു. അസൂറികളുടെ താളം പൂര്‍ണമായി തെറ്റി. സ്‌പെയിനു ചരിത്രനേട്ടവും.
 

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news