Back
Friday, June 22, 2012 | 11:37:50 AM IST
കള്ളുകുടി മുക്തമായിപ്പോകുമോ , കേരളം..?

കേരളത്തില്‍ മദ്യ ഉപഭോഗ വര്‍ദ്ധനയുടെ തോത്‌ കുറഞ്ഞെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. പക്ഷേ, എക്‌സൈസ്‌ മന്ത്രി കെ ബാബു നിയമസഭയില്‍ കള്ളം പറയാന്‍ വഴിയില്ല. 2010-11 -ല്‍ തൊട്ടു മുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച്‌ മദ്യ വില്‌പനയുടെ വര്‍ദ്ധനവിന്റെ തോത്‌ 22 ശതമാനമായിരുന്നുവെന്നും എന്നാല്‍ 2011-12ല്‍ മദ്യ ഇത്‌ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ 17 ശതമാനമായി കുറഞ്ഞെന്നുമാണ്‌ കണക്ക്‌. എന്നുവച്ചാല്‍ ഇടതുഭരണകാലത്തെയത്ര കുടിയന്‍മാര്‍ ഇപ്പോഴില്ല. മാത്രമല്ല, കുടിക്കുന്നവര്‍തന്നെ തോതു കുറച്ചിട്ടുമുണ്ടാകാം. ഭരണത്തെക്കുറിച്ചും നാടിന്റെ ഭാവിയെക്കുറിച്ചുമൊക്കെ പെട്ടെന്നുണ്ടായ പ്രത്യാശതന്നെ കാരണം. അതല്ലാതെ വേറെന്ത്‌..? 2011 ഏപ്രിലില്‍ 2010 ഏപ്രിലിനെ അപേക്ഷിച്ച്‌ 17% വര്‍ദ്ധനവ്‌ രേഖപ്പെടുത്തിയിരിന്നു. ഇത്‌ 2012 ഏപ്രിലില്‍ 15% ആയും മെയ്‌ മാസം 10% ആയും കുറഞ്ഞു. ഇക്കണക്കിനു പോയാല്‍ എന്താകും സ്ഥിതിയെന്ന്‌ ആള്‍കേരള കുടിയന്‍സ്‌ ഫെഡറേഷന്‍ ഉന്നതതല യോഗം ചേര്‍ന്ന്‌ ആലോചിക്കേണ്ടതുതന്നെ. കൂടെയുള്ളവരെല്ലാം നന്നായിപ്പോവുകയാണ്‌. അതു ശരിയാകില്ല.
വിദേശ മദ്യത്തിന്റെ മൊത്തവ്യാപാരത്തിലും കുറവ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. വിദേശ മദ്യത്തിന്റെ മൊത്തവ്യാപാരത്തില്‍ 2010 - 11 ല്‍ തൊട്ടുമുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച്‌ 16% വര്‍ദ്ധനയായിരന്നു രേഖപ്പെടുത്തിയത്‌. എന്നാലിത്‌ 2011-12 ല്‍ 11% ആയി കുറഞ്ഞു. 2011 ഏപ്രില്‍ മാസത്തെ അപേക്ഷിച്ച്‌ 2012 ഏപ്രിലില്‍ വര്‍ദ്ധനയുടെ തോത്‌ 9% ആയും മെയ്‌ മാസം 3% മായും കുറഞ്ഞുവെന്നാണ്‌ കണക്കുകള്‍.
മദ്യത്തിനെതിരേ ശക്തമായി പൊരുതുന്നവരും പാവം വീട്ടമ്മമാരും, മദ്യവില്‌പനയാണ്‌ സര്‍ക്കാരിന്റെ പ്രധാന വരുമാനമെന്ന ആരോപണമൊക്കെ മാറ്റിവച്ച്‌ കെ ബാബുവിന്‌ ഒരു സ്വീകരണം സംഘടിപ്പിക്കാനുള്ള തിരക്കിലാണെന്നാണ്‌ കേള്‍ക്കുന്നത്‌.

Comments

Be the first to comment on this News
Post News Feedback
Your Name   
E-mail
Phone Number
 
Type in Malayalam (Press Ctrl+m to change language)
Comment
 

Back
    Rate this news